പരിതാപപ്രണയം
എം.കെ.ഹരികുമാർ
പരിതാപമില്ലാതെ
ഒരു പുവും വിടരുന്നില്ല .
പുവ് വിടർന്ന ശേഷം
അത് തായ്ത്തടിയിലേക്ക്
മടങ്ങില്ല .
പൂവിനു സുന്ദരമായതെന്താണ് ?
പ്രണയവും സത്യവും നീതിയും.
പൂവ് മറയ്ക്കുന്നതെന്താണ് ?
മറക്കേണ്ട ഓർമ്മകൾ .
പൂവിനു മൃത്യുവിനെ വേണ്ട.
പരിതാപഗ്രസ്തമായ
പ്രണയമില്ലാതെ
രാവില്ല
പകലില്ല.
മനസ്സുമില്ല ഇന്നലെകളുമില്ല.
രാവേറിയിട്ടും
ഉറങ്ങാതിരിക്കുന്ന പ്രണയപ്രാവുകൾ -
പകലുകളും രാത്രികളും
തീർന്നുപോകുമെന്ന്
അവർ എന്നേ മനസ്സിലാക്കി.
ഇറച്ചിവെട്ടുകാരൻ്റെ കടയിൽ
വെട്ടാൻ നിറുത്തിയിരിക്കുന്ന
പോത്തുകൾ
ഭൂതകാല പാഴ് പ്രണയങ്ങളിൽ
അമരുന്നു.
ഇണകൾ അരികിലില്ലെങ്കിലെന്താണ് ?
പ്രണയം പരിതാപമായിത്തന്നെ
ജീവിക്കും.
ഒരാൾ പ്രേമിച്ചാൽ
സൂര്യൻ പോക്കുവെയിലായി ഒഴുകും .
ചന്ദ്രൻ കൂടുതൽ തുടുക്കും.
ആകാശത്തിലെ പേരറിയാത്ത
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങും.
തൊടിയിലെ ചെടികൾ
പുഷ്പിക്കും.
മന്ദാരങ്ങൾ കൂടുതൽ പൂവുകൾ പുറത്തെടുക്കും.
വഴിയോരങ്ങളിലെ മരങ്ങളും.
പ്രണയം പൂർണതയല്ല,
പരിതാപരാഗമാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.