കൂത്താട്ടുകുളത്തു പെയ്ത മഴകൾ
എം.കെ.ഹരികുമാർ
വളരെ വർഷങ്ങൾക്കു
മുമ്പാണ്
കൂത്താട്ടുകുളത്ത്
അപരിചിതമായ
ഒരു മഴ വന്നു .
വാർദ്ധക്യം ബാധിച്ചെങ്കിലും
കണ്ഠത്തിൽ കനപ്പെട്ട
ശബ്ദമുള്ള മഴ
പകലിലും
രാത്രിയിലും
മഴ പെയ്തുകൊണ്ടേയിരുന്നു.
വെറുതെ പെയ്തുവെളുത്തു.
അന്ന് ഒരു അവധി ദിവസമായിരുന്നു.
ആളുകൾ പുറത്തിറങ്ങുകയോ
ചുറ്റിയടിക്കുകയോ ചെയ്തില്ല.
ആ വൃദ്ധമഴ
അതിൻ്റെ ജരാനരകളുമായി
കൂത്താട്ടുകുളത്തിൻ്റെ
ഓരോ തെരുവിലും
അലഞ്ഞു.
ഒരു കൊച്ചുകുട്ടിയുടെ
പാട്ടെങ്കിലും കേട്ടിരുന്നെങ്കിൽ!
ആശ്വാസമില്ലാതെ
ആലംബമില്ലാതെ
മഴ എങ്ങോ പോയി.
വേറൊരു മഴ ഒരോണക്കാലത്താണ് പെയ്തത്
അത് തരളഹൃദയമുള്ള
ഒരു പെൺമഴയായിരുന്നു .
കാൽച്ചിലമ്പിൻ്റെ ഒച്ചപോലെ
മഴയുടെ ചിരി
വീണ്ടും വീണ്ടും
അതു നൃത്തം ചെയ്തു
പ്രേം നസീർ അഭിനയിച്ച
തച്ചോളി അമ്പുവിൻ്റെ
കളി നടക്കുമ്പോൾ
അവൾ പുറത്ത് കാവലുണ്ടായിരുന്നു.
അവൾ മഞ്ഞുപോലെ കുതിർന്നു അനുരാഗകളരിയിൽ
അങ്കത്തിനു വന്നവളെ പോലെ
അവൾ ഓരോ ചുവടിലും
മിഴിയെറിഞ്ഞു.
ലാവണ്യ സൗഖ്യത്തിൻ്റെ
വിനയത്തിൽ
പ്രസാദത്തിൻ്റെ സ്പർശം
അവൾ നോക്കാത്ത ഒരിടവും ബാക്കിയില്ലായിരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.