സൂര്യൻ
എം.കെ.ഹരികുമാർ
ഒരു സിറിഞ്ചിൻ്റെ
രൂപത്തിലാണ്
ഇന്നലെ സൂര്യൻ
സർക്കാർ ആശുപത്രിക്ക്
മുകളിൽ വന്നത്.
മാംസത്തിലേക്ക്
മരുന്നിറങ്ങുമ്പോൾ
വെയിൽ
കണങ്ങളായി
സ്റ്റാൻഡിൽ നിന്നു
വീഴുന്നുണ്ടായിരുന്നു.
പിന്നീട്
അനസ്തേഷ്യയുടെയും
നിശ്ശബ്ദതകളുടെയും
മധ്യേ
സൂര്യൻ
മുഖം മറച്ച്
കോവിഡ് മാനദണ്ഡം പാലിച്ച്
മാറിനില്പുണ്ടായിരുന്നു.
സ്റ്റെതസ്കോപ്പിൻ്റെ
ആകൃതിയിൽ
സൂര്യൻ
ശരീരത്തിൽ
വന്നു തൊട്ടു.
നാഡീസ്പന്ദമളക്കാൻ
പുലരി മുതൽ സന്ധ്യവരെ സമയം.
സൂര്യൻ
പ്രകാശത്തിൻ്റെ
ഒരു വിസ്തൃതിയാണ്
മനസ്സിൻ്റെ വിസ്മൃതിയും.
മനസ്സ് കാർമേഘത്താൽ
ആവരണം ചെയ്യുമ്പോൾ
സൂര്യൻ
ആകാശത്തിൽ
തന്നെയുണ്ടായിരുന്നു,
ഒന്നു കത്തിജ്വലിക്കാനാവാതെ.
No comments:
Post a Comment
Note: Only a member of this blog may post a comment.